ഫെഡറേഷന്‍ കപ്പ് കൊടിയേറും മുമ്പേ പയ്യനാട്ട് ഉത്സവം തുടങ്ങി

മഞ്ചേരി:ഉദ്ഘാടനത്തിന് ഒരുദിവസം ബാക്കിനില്‍ക്കെ പയ്യനാട് സ്റ്റേഡിയത്തില്‍ ഉത്സവത്തിന് തുടക്കമായി.

ഞായറാഴ്ച ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വഴിക്കടവ്, പുലാമന്തോള്‍, കോട്ടയ്ക്കല്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുപോലും പയ്യനാട് സ്റ്റേഡിയം കാണാന്‍ ആളുകളെത്തി. കൊടുംവെയിലിനെപ്പോലും വകവെക്കാതെ സ്ത്രീകളും കുട്ടികളും കുന്നുകയറി സ്റ്റേഡിയത്തില്‍ എത്തി. യുവാക്കള്‍ വാദ്യമേളങ്ങളോടെ ഫെഡറേഷന്‍കപ്പിന് സ്വാഗതമേകി പ്രകടനം നടത്തി. തിരക്ക് നിയന്ത്രണാതീതമായത് പണികളെ ബാധിച്ചു. തുടര്‍ന്ന് വൈകീട്ട് ഗാലറിയുടെ ഒരുവശത്തുകൂടി മാത്രമാണ് പ്രവേശനം അനുവദിച്ചത്.

മൈതാനത്ത് കളിയൊരുക്കം പുരോഗമിക്കുകയാണ്. അടയാളപ്പെടുത്തല്‍ പൂര്‍ത്തിയായി. മൈതാനം നനയ്ക്കല്‍ തുടരുകയാണ്. നാല് ഫ്‌ളഡ്‌ലിറ്റുകള്‍ സ്ഥാപിച്ചു. പരീക്ഷണാര്‍ഥം ഇവ പ്രവര്‍ത്തിപ്പിച്ചു. ഡ്രസ്സിങ് റൂമുകള്‍ നാലെണ്ണം തയ്യാറാക്കിയിട്ടുണ്ട്. ഭവാനിപുര്‍ എഫ്.സിയും സിക്കിം യുണൈറ്റഡ് ടീമും ഞായറാഴ്ച എത്തി. ഭവാനിപുര്‍ എഫ്.സിക്ക് മേലാക്കം മലബാര്‍ ടവറിലും രങ്ദജീദിന് മഞ്ചേരി വി.പി മാളിലുമാണ് മുറിയൊരുക്കിയിരിക്കുന്നത്. ബംഗ്ലൂരു എഫ്.സി, സ്‌പോര്‍ട്ടിങ് ഗോവ, ഈസ്റ്റ് ബംഗാള്‍ ടീമുകളാണ് ഇനി എത്താനുള്ളത്. അനുയോജ്യമായ പരിശീലന മൈതാനം ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നുണ്ട്. മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് പരിശീലനം നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നറിയിച്ചതിനെത്തുടര്‍ന്ന് മുഹമ്മദന്‍സിന് നിലമ്പൂര്‍ പീവീസ് മൈതാനം നല്‍കി.

മാച്ച് കമ്മീഷണര്‍മാര്‍ തിങ്കളാഴ്ച എത്തും. വിനോദ്കുമാര്‍ സിങ്ങും സുരേഷ് ശ്രീനിവാസനുമാണ് മത്സരം നിയന്ത്രിക്കുന്നത്. റഫറിമാരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഫെഡറേഷന്‍കപ്പ് നടത്തിപ്പ് ചുമതലയുള്ളവരുടെ യോഗം തിങ്കളാഴ്ച വൈകീട്ട് നടക്കും. ടീം മാനേജര്‍മാര്‍, മാച്ച് കമ്മീഷണര്‍മാര്‍, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കോംപറ്റിറ്റീവ് മാനേജര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

0 comments:

Post a Comment