ഫെഡറേഷന്‍ കപ്പ് :ടിക്കറ്റ് കിട്ടിയോ കിട്ടുമോ?


മഞ്ചേരി:ടീമുകള്‍ എത്തിത്തുടങ്ങി. മൈതാനവും തയ്യാര്‍. വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകളുടെ അകലം മാത്രം. പയ്യനാട് സ്റ്റേഡിയവും ജില്ലയും ഉണര്‍വിലാണ്. ഫെഡറേഷന്‍ കപ്പ് എന്ന സ്വപ്നത്തിന്റെ അരികില്‍നിന്ന് യാഥാര്‍ഥ്യത്തിന്റെ നടുവിലേക്ക് ഒരു ചാട്ടത്തിനായി. നാലുപേര്‍ കൂടുന്നിടത്തെല്ലാം സംസാരം പയ്യനാട് സ്റ്റേഡിയവും ഫെഡറേഷന്‍ കപ്പും മാത്രമാണ്. കാണുന്നവര്‍ ആദ്യം ചോദിക്കുന്നത് ടിക്കറ്റ് കിട്ടിയോ എന്നാണ്. കിട്ടാത്തവര്‍ അതിന് ഭാഗ്യംലഭിച്ചവരെ നോക്കി നെടുവീര്‍പ്പിടുന്നു. 17000 ടിക്കറ്റുകള്‍ ഇതിനകം തന്നെ വിറ്റ് പോയി. ഗാലറി ടിക്കറ്റ് 9000, സീസണ്‍ ടിക്കറ്റ് 5000, പവലിയിന്‍ ടിക്കറ്റ് 3000 എന്നിങ്ങനെയാണ് കണക്കുകള്‍. ആകെ 20 ലക്ഷത്തോളം രൂപയുടെ ടിക്കറ്റാണ് രണ്ട് ദിവസം കൊണ്ട് വിറ്റു തീര്‍ന്നത്. ഉദ്ഘാടനദിവസത്തെ ടിക്കറ്റ് ഇനി വില്‍ക്കേണ്ടെന്നാണ് നിര്‍ദേശം. 15ന് നടക്കുന്ന ബാംഗളുരു എഫ്.സി- സ്‌പോര്‍ട്ടിങ് ഗോവ, ഈസ്റ്റ് ബംഗാള്‍- രങ്ദജീദ് എഫ്.സി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയാണ് ഇനി പ്രതീക്ഷയുള്ളത്.

മുഹമ്മദന്‍സും ഡെംപോ ഗോവയും കരിപ്പൂരില്‍ ശനിയാഴ്ച വിമാനമിറങ്ങി. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ടീമുകള്‍ക്ക് നല്‍കിയത്. ഞായറാഴ്ച മുതല്‍ ടീമുകള്‍ പരിശീലനം തുടങ്ങും. രങ്ദജീദ് നെടുമ്പാശ്ശേരിയിലും എത്തി ച്ചേര്‍ന്നിട്ടുണ്ട്. ഞായറാഴ്ച ഭവാനിപുര്‍ എഫ്.സി, യുണൈറ്റഡ് സിക്കിം, ബാംഗ്ലൂര്‍ എഫ്.സി ടീമുകളും തിങ്കളാഴ്ച ഈസ്റ്റ്ബംഗാള്‍, സ്‌പോര്‍ട്ടിങ് ടീമുകളും എത്തും. മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, കോട്ടയ്ക്കല്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ് താമസസൗകര്യമൊരുക്കിയത്.

സ്റ്റേഡിയവും അവസാനവട്ട ഒരുക്കത്തിലാണ്. ഫ്‌ളഡ്‌ലിറ്റ് ഞായറാഴ്ച രാത്രി സ്ഥാപിക്കും. പരിശീലനമൈതാനങ്ങള്‍ എ.ഐ.എഫ്.എഫ് കോമ്പറ്ററ്റീവ് മാനേജര്‍ സജ്ജീവ്കുമാര്‍ പരിശോധിച്ചു. മൈതാനത്തിലെ അടയാളപ്പെടുത്തലുകള്‍ തുടങ്ങി.

0 comments:

Post a Comment